കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ കൂടി അറസ്‌റ്റിനെ കുറിച്ച് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്ക പെട്ടവരിൽ പ്രധാനമായും നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതായും അതിൽ മൂന്നുപേരുടെ പങ്ക് ബോധ്യപ്പെട്ടതായുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
എന്നാൽ, ആരുടെയും പേരുകൾ കോടതി പരാമർശിച്ചിട്ടില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലുമായി മൂന്ന് പ്രതികളുടെ കൂടി അറസ്‌റ്റിനുള്ള സാധ്യതയാണ് ഇതോടെ പുറത്തുവരുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ആദ്യത്തേത് ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ നാല് പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. അതിൽ രണ്ടുപേരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞതായി ഹൈക്കോടതി വ്യക്‌തമാക്കി.
രണ്ടാമത്തേത് കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസാണ്. ഈ കേസിലെ പരിശോധനയിൽ ഒരാളുടെ കൂടി പങ്കാളിത്തം വ്യക്‌തമായതായും കോടതി അറിയിച്ചു. മഹസറിൽ ഒപ്പിട്ടവരെല്ലാം ആദ്യഘട്ടത്തിൽ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ പലരുടെയും അറസ്‌റ്റ് ഇതുവരെയും നടന്നിട്ടില്ല. കൃത്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്‌ക്ക് ഇവരെയെല്ലാം അറസ്‌റ്റ് ചെയ്യുന്ന നടപടിയിലേക്കാണ് കേസ് നീങ്ങുന്നത്.
അതേസമയം, കൊടിമര നിർമാണവുമായി ബന്ധപ്പെട്ടും അല്ലാതെയും ക്ഷേത്രത്തിനായി ഓരോ വ്യക്‌തിയും നൽകിയ സ്വർണം രേഖപ്പെടുത്തിയിട്ടില്ലെന്നും അത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊടിമരത്തിൽ 30 ദിവസത്തിനകം വിജിലൻസ് ത്വരിത പരിശോധന നടത്തണമെന്ന് വിജിലൻസ് ഡയറക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
വിജിലൻസ് ഡയറക്‌ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നാണ് നിർദ്ദേശം. മഹസർ ഉൾപ്പടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്‌ടർക്ക് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സ്വർണം സംഭാവന ചെയ്‌തവരുടെ മൊഴി രേഖപ്പെടുത്തണമെന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
Most Read| ‘എസ്‌ഐആർ പൂർത്തീകരിച്ചേ പറ്റൂ, തടസപ്പെടുത്തരുത്’; മുന്നറിയിപ്പുമായി സുപ്രീം കോടതി





































