പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. ഇന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ ദർശന സമയം ഉച്ചയ്ക്ക് രണ്ടുവരെ നീട്ടിയിരുന്നു. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു. സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന എത്താൻ രണ്ടുദിവസം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുന്നൊരുക്കങ്ങളുടെ അപര്യാപ്തത കൊണ്ടാണ് തിരക്ക് നിയന്ത്രണാതീതമായതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ സമ്മതിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങൾ പാളാൻ കാരണമായി. എൻഡിആർഎഫ്, ആർഎഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഇവർ എത്താൻ രണ്ടുദിവസം കൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ചൊവ്വാഴ്ച മണിക്കൂറുകളോളമാണ് ഭക്തർ ക്യൂ നിന്നത്. പമ്പയിൽ നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തർ നടപന്തലിന് മുകളിലെത്തിയത്. നടപ്പന്തലിൽ ഭക്തർ നിറഞ്ഞതോടെ ദർശനം കഴിഞ്ഞവർക്ക് മടങ്ങിപ്പോകാൻ കഴിയാത്ത അവസ്ഥയായി.
നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തർ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി. പലർക്കും ആറോ ഏഴോ മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് ദർശനം സാധ്യമായത്. തിരക്ക് വർധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിടുന്നുണ്ട്.
തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാൽ പലർക്കും പതിനെട്ടാം പടി ചവിട്ടാനായില്ല. അതേസമയം, ശബരിമലയിൽ ആവശ്യത്തിന് പോലീസിനെ നിയമിച്ചിട്ടുണ്ടെന്ന് എഡിജിപി എസ്. ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം നിലവിലില്ല. ക്രമം തെറ്റിച്ചു വനത്തിലൂടെയും മറ്റും വരുന്നവർ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും തൊഴാൻ അവസരമുണ്ടെന്നും ദയവുചെയ്ത് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തിരക്ക് നിയന്ത്രിക്കാനായി നിലവിൽ നിലയ്ക്കലിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Most Read| തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് എൻ. ശക്തൻ







































