ബറേലി: ഉത്തർപ്രദേശിലെ സംബാലിൽ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 30 പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. സംബാലിലെ ഷാഹി ജുമാ മസ്‌ജിദിന്റെ സർവേക്കിടെയാണ് വ്യാപക സംഘർഷമുണ്ടായത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് പോലീസിന്റെയും റവന്യൂ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ സർവേ നടപടികൾ ആരംഭിച്ചത്. സർവേ തുടങ്ങി രണ്ടുമണിക്കൂറിന് ശേഷം സംഭവ സ്‌ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം പോലീസ് വാഹനങ്ങൾക്കും തീയിട്ടു.
മേഖലയിൽ സ്‌ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാരെ നേരിടാൻ അയൽ ജില്ലകളിൽ നിന്ന് അധിക സേനയെ വിളിച്ചുവരുത്തി. മൊറാദാബാദ് ഡിഐജി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സംബാലിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതാണ് സംഘർഷം രൂക്ഷമായത്. സർവേ തടയാൻ ശ്രമിച്ച പത്തുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്‌റ്റഡിയിൽ എടുത്തു. സംബാൽ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദിന്റെ സ്‌ഥാനത്ത് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നെന്നും, 1529ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ മുസ്‌ലിം പള്ളി പണിതതാണെന്നും ആരോപിച്ച് അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ നൽകിയ ഹരജിയിലാണ് സംബാൽ ജില്ലാ കോടതി അഭിഭാഷക സംഘത്തെ സർവേയ്‌ക്ക് നിയോഗിച്ചത്.
ഇതുപ്രകാരം, ഇന്ന് രാവിലെ സർവേക്കെത്തിയവർക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്. സംഘർഷത്തിനിടെ സമിതി ഉച്ചയോടെ സർവേ നടപടികൾ പൂർത്തിയാക്കി. 29ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും. അതേസമയം, കോടതി നടപടി തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി