കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി പറമ്പിൽ എംപി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു.
ശ്വാസതടസവും മുഖത്ത് പരിക്കുമേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ മുഖാമുഖം എത്തിയതോടെയാണ് പോലീസ് ലാത്തിവീശുകയും കണ്ണീർവാതക പ്രയോഗം നടത്തുകയും ചെയ്‌തത്. ലാത്തിച്ചാർജിൽ ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് കെഎം അഭിജിത്ത് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റു.
പേരാമ്പ്രയിലെ മർദ്ദനത്തിനും ചോരയുടെയും പിന്നിൽ സ്വർണക്കടത്ത് മറച്ചുവയ്‌ക്കാനുള്ള വ്യാമോഹമാണെങ്കിൽ ഇതിലും വലിയ പരാജയം പേരാമ്പ്രയിൽ നിങ്ങൾക്കുണ്ടാകുമെന്നും എങ്ങനെയെല്ലാം വാർത്ത മറയ്‌ക്കാൻ ശ്രമിച്ചാലും ഈ സ്വർണം കട്ടവരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച സംഘർഷം നടന്നിരുന്നു. വർഷങ്ങൾക്ക് ശേഷം കോളേജിലെ ചെയർപേഴ്‌സൺ സ്‌ഥാനത്തേക്ക് കെഎസ്‌യു അട്ടിമറിജയം നേടിയതോടെയാണ് സംഘർഷം ഉടലെടുത്തത്. കോളേജിലെ ഭൂരിഭാഗം സീറ്റും വിജയിച്ച എസ്എഫ്ഐ ടൗണിൽ വിജയാഹ്ളാദ പ്രകടനം നടത്തിയിരുന്നു.
പിന്നാലെ റീക്കൗണ്ടിങ്ങിൽ ചെയർപേഴ്‌സൺ സ്‌ഥാനത്തേക്ക് കെഎസ്‌യു ജയിച്ചതോടെ ടൗണിൽ കെഎസ്‌യുവും ആഹ്ളാദ പ്രകടനം നടത്തി. പേരാമ്പ്ര മാർക്കറ്റിന് സമീപം ഈ പ്രകടനം പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് അഞ്ചുവരെ പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ ആചരിച്ചിരുന്നു.
ഹർത്താലിന് ശേഷം യുഡിഎഫിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിവൈഎഫ്‌ഐയും പ്രകടനവുമായെത്തി. ഇരു വിഭാഗവും നേർക്കുനേർ വന്നപ്പോൾ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കല്ലെറിലേക്കും മറ്റും നീങ്ങിയതോടെ പോലീസ് ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്‌തു.
സംഘർഷം പരിധി വിട്ടതോടെയാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതും ലാത്തിച്ചാർജ് നടത്തുകയും ചെയ്‌തത്. ഇതിനിടെയാണ് എംപിക്ക് ഉൾപ്പടെ പരിക്കേറ്റത്. സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ പേരാമ്പ്രയിൽ വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
Most Read| സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സഹായം വേണം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി