കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഹേമ കമ്മിറ്റി അംഗം കൂടിയാണ് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായി ശാരദ പറഞ്ഞു. തന്റെ കാലത്ത് ആളുകൾ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് പുറത്ത് പറഞ്ഞിരുന്നില്ലെന്നും ശാരദ വ്യക്‌തമാക്കി.
എന്നാൽ, വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്‌ക്ക് ദുരനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യം ഉണ്ടായെന്നും, അതിൽ അഭിമാനമുണ്ടെന്നും ശാരദ പറഞ്ഞു. അതേസമയം, റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ വരുന്ന വെളിപ്പെടുത്തലുകൾ ‘ഷോ’ ആണെന്നും ശാരദ ആരോപിച്ചു. എല്ലാവരും ഇപ്പോൾ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരിട്ട ദുരനുഭവങ്ങൾ നടിമാർ ധൈര്യത്തോടെ തുറന്നുപറയണമെന്ന് നടി ഷീലയും പ്രതികരിച്ചു. തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. എന്നാൽ, സെറ്റിൽ ചില സ്‌ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പരസ്‌പരം പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊന്നും അത് പുറത്തുപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഷീല പറഞ്ഞു.
കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിലെ സ്‌ത്രീകൾക്ക് വേണ്ടി ഡബ്ളുസിസി ഒരുപാട് പ്രയത്‌നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്‌ത്രീകൾക്ക് സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്‌ത സർക്കാരിനെ അഭിനന്ദിക്കുന്നതായും ഷീല കൂട്ടിച്ചേർത്തു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ