ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ളാദേശ് സർക്കാരിന്റെ തീരുമാനം. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാ അംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥർ എന്നിവരുടെ പാസ്‍പോർട്ടുകളും റദ്ദാക്കും.
ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്യൂരിറ്റി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു. എന്നാൽ, എത്ര പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്ന് ഔദ്യോഗിക കണക്ക് തന്റെ കൈയിൽ ഇല്ലെന്നും, വ്യക്‌തമായ കണക്കുകൾ പാസ്‌പോർട്ട് വകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പക്കൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബംഗ്ളാദേശിലെ സിൽഹട്ട് നഗരത്തിൽ നടന്ന പ്രകടനത്തിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഷെയ്ഖ് ഹസീന ഉൾപ്പടെ 86 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓഗസ്‌റ്റ് നാലിന് ബംഗ്ളാദേശ് നാഷണൽ പാർട്ടിയുടെ റാലിക്ക് നേരെ നടന്ന വെടിവെപ്പിലും നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതക കേസുകളാണ്. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മസ്‌മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്‍മാൻ, ഹസീനയുടെ ഉപദേശകനായിരുന്ന സൽമാൻ എഫ് റഹ്‍മാൻ എന്നവരും പ്രതികളാണ്.
1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജിവെച്ചു ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം