കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും ഉൾപ്പെട്ട പണമിടപാട്ട് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഷോൺ ജോർജ്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഷോൺ നൽകിയിരിക്കുന്നത്.
സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്ന് ഷോൺ ആരോപിക്കുന്നു. എക്സാലോജിക് കൺസൾട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്നീ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി.
വീണാ തൈക്കണ്ടിയിൽ, എം സുനീഷ് എന്നിവരാണ് 2016 മുതൽ 2019 വരെ ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്. ശരാശരി പത്ത് കോടി രൂപ വരെ ഈ അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെയാണ് താൻ തെളിവുകൾ പുറത്തുവിടുന്നതെന്നും തെറ്റാണെന്ന് തെളിഞ്ഞാൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമെന്നും ഷോൺ പറഞ്ഞു.
എസ്എൻസി ലാവ്ലിൻ, രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ പ്രൈസ് വാട്ടേഴ്സ് കൂപ്പർ (പിഡബ്ളുസി) എന്നിവയിൽ നിന്ന് എക്സാലോജിക്കിന്റെയും മീഡിയം സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. 1999 മുതൽ ലാവ്ലിൻ കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഷോൺ, കേസിപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടി.
ലാവ്ലിന്റെ ഉപകമ്പനികൾ കിഫ്ബി മസാല ബോണ്ട് വഴി 9.25% പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. 6% പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നൽകുന്നത്. ഇതിന്റെ വ്യത്യാസത്തിൽ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവ്ലിൻ നിക്ഷേപിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Most Read| അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യാപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്ട്രി