തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിവരുന്ന സമരത്തെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇന്നും നാളെയും കടകൾ അടച്ചിട്ട് സമരം നടത്തുമെന്നാണ് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചത്. ഭക്ഷ്യമന്ത്രി ജിആർ അനിൽ, ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ എന്നിവരുമായി റേഷൻ വ്യാപാരികൾ ചർച്ച നടത്തിയിരുന്നു.
എന്നാൽ, ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. സിഐടിയു ഉൾപ്പടെ നാല് സംഘടനകൾ അടങ്ങിയ സംയുക്‌ത റേഷൻ കോ-ഓർഡിനേഷൻ സമിതിയും എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ളോയീസ് ഫെഡറേഷനുമാണ് സമരം നടത്തുന്നത്.
മുഴുവൻ ജീവനക്കാർക്കും മിനിമം വേതനം 30,000 രൂപ ലഭിക്കുന്ന തരത്തിൽ വേതന പാക്കേജ് അടിയന്തിരമായി പരിഷ്‌കരിക്കുക, റേഷൻ കട നടത്തികൊണ്ടുപോകുന്ന, അർഹതയുള്ള മുഴുവൻ സെയിൽസ്‌മാൻമാരെയും റേഷൻ ലൈസൻസികളായി സ്‌ഥിരപ്പെടുത്തുക, റേഷൻ ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയോടുള്ള അതേ പരിഗണന റേഷൻ വിതരത്തിനും നൽകുക.
ഭക്ഷ്യലഭ്യത അടിസ്‌ഥാന മാനദണ്ഡമാക്കി മുൻഗണനാ വിഭാഗക്കാരെ തിരഞ്ഞെടുക്കുക, ഭക്ഷ്യസാധനങ്ങൾക്ക് കിന്റലിന് 280 രൂപയെങ്കിലും കമ്മീഷൻ നൽകുക, വ്യാപാരികളുടെ ആക്ഷേപങ്ങൾ കൂടി പരിഗണിച്ച് റേഷനിങ് ഓഡർ പുനർനിർണയിക്കുക, റേഷൻ ക്ഷേമ നിധിയിൽ സർക്കാർ പങ്കാളിത്തം ഉറപ്പാക്കുക, പെൻഷനും ക്ഷേമ പ്രവർത്തനങ്ങളും കാലാനുസൃതമായി വർധിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, വ്യാപാരി ക്ഷേമനിധി കുടിശിക നൽകുക തുടങ്ങിയവയാണ് വ്യാപാരിയാണ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി