ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം എഐസിസി ചർച്ച ചെയ്‌തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. കർണാടക ഭവൻ ഉൽഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡെൽഹിയിൽ എത്തിയതിനെ തുടർന്നാണ് നേതൃമാറ്റം വീണ്ടും ചർച്ചയായത്.
2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷത്തിന് ശേഷം അധികാരം കൈമാറാമെന്ന ധാരണയിലാണ് സിദ്ധരാമയ്യയ്‌ക്ക് അവസരം നൽകിയത്. ഡിസംബറിൽ ആ കാലാവധി പൂർത്തിയാകാനിരിക്കെയാണ് ചർച്ചകൾക്ക് വീണ്ടും ചൂടുപിടിക്കുന്നത്.
പിസിസി അധ്യക്ഷ സ്‌ഥാനത്ത് ശിവകുമാർ തുടരുന്നതിൽ പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾക്ക് തൃപ്‌തിയില്ലെന്ന സൂചനകളുമുണ്ട്. ഇക്കാര്യവും ചർച്ചയിൽ ഇടംപിടിച്ചേക്കും. മോശം പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന ചില മന്ത്രിമാരെ നീക്കി പുതിയ മുഖങ്ങൾക്ക് അവസരം നൽകുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
34 മന്ത്രിമാരെ ഉൾക്കൊള്ളാനാകുന്ന മന്ത്രിസഭയിൽ നിലവിൽ ഒരു ഒഴിവാണുള്ളത്. കഴിഞ്ഞ ജൂണിൽ മന്ത്രി ബി നാഗേന്ദ്ര രാജിവെച്ച ഒഴിവാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, മന്ത്രിസ്‌ഥാന മോഹവുമായി ചില മുതിർന്ന എംഎൽഎമാർ കരുനീക്കങ്ങൾ നടത്തുന്നുണ്ട്. മന്ത്രിയാകണമെന്ന ആഗ്രഹം പലരും പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, മന്ത്രിസഭാ പുനഃസംഘടനാ വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വത്തിന് മുന്നിൽ ചർച്ചയ്‌ക്ക് വെക്കുമെന്ന അഭ്യൂഹം ശിവകുമാർ തള്ളി. ഒഴിഞ്ഞുകിടക്കുന്ന നാല് എംഎൽസി സീറ്റുകളിലേക്ക് കോൺഗ്രസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്ന വിഷയം മാത്രമാകും ചർച്ച ചെയ്യുകയെന്നാണ് അദ്ദേഹം പറഞ്ഞത്. 2023 മേയ് 20നാണ് കർണാടകയുടെ 24ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ