കീവ്: റഷ്യയുടെ ആക്രമണം പത്താം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന് പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി. താന്‍ ഇപ്പോഴും കീവില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. സെലന്‍സ്കി പോളണ്ടിലേക്ക് പലായനം ചെയ്തെന്നായിരുന്നു റഷ്യന്‍ ദേശീയ വക്താവിന്റെ ആരോപണം.
റഷ്യ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ ആരോപണം യുക്രൈന് ഔദ്യോഗികമായി തള്ളിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പ്രസിഡണ്ട് ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും യുക്രൈന് ദേശീയ പ്രതിരോധ കേന്ദ്രത്തിന്റെ തലവന്‍ ഇന്നലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, സെലെൻസ്കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം ആപ്പ് വഴിയാകും സെലെൻസ്കി സെനറ്റ് അംഗങ്ങളോട് സംസാരിക്കുക. യുദ്ധം കടുക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് ജനപ്രതിനിധികള്‍ പ്രസിഡണ്ട് ജോ ബൈഡനോട് റഷ്യക്ക് എതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അസംസ്കൃക എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.
Most Read: സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ








































