തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ 20 വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്ന് തെക്കൻ ജില്ലകളിലാണ് ശക്‌തമായ മഴക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ചില സ്‌ഥലങ്ങളിൽ മഴക്ക് പുറമെ ഇടിമിന്നലിനും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് അർധരാത്രി വരെ തെക്കൻ തമിഴ്‌നാട്, കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി. അതേസമയം, വേനൽമഴ വ്യാപകമായതോടെ പകൽ താപനിലയിൽ നാല് ഡിഗ്രി വരെ കുറവുണ്ടായി. ഇന്നലെ ഏറ്റവും കൂടിയ പകൽ താപനില 36.1 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തി.
അതേസമയം, കാലവർഷം അടുത്തയാഴ്‌ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 19ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. സാധാരണയായി മേയ് 22ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കുക.
Most Read| രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി