ന്യൂഡെൽഹി: വിപരീത ഗുണം ചെയ്യുമെന്ന നിരീക്ഷണത്തോടെ, സ്‌ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്‌ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു. ഇത് വിപരീത ഗുണം ചെയ്യും. കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.
‘അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽ നിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്‌ത്രീകൾക്ക് ദോഷം ചെയ്യുന്നതാകും. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. കോടതികൾക്ക് പരിശോധിക്കാനുള്ളതല്ല. ഇതിനായി ഹരജിക്കാരന് വേണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാം’- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
വിവിധ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!