ന്യൂഡെൽഹി: മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. ഇതിൽ വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം.
ഉത്തർപ്രദേശ്, ത്രിപുര എന്നീ സംസ്‌ഥാനങ്ങൾ ഇതിന്റെ നടപടികളിലേക്ക് കടന്നിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്‌ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. മദ്രസകളിലെ വിദ്യാഭാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.
സംസ്‌ഥാന ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷൻ റിപ്പോർട് തയ്യാറാക്കിയിരുന്നു. ഇത് സംബന്ധിച്ച് സംസ്‌ഥാനത്തേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അധ്യക്ഷൻ പ്രിയാങ്ക് കാനൂങ് കത്തയക്കുകയും ചെയ്‌തിരുന്നു.
മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നാണ് കത്തിൽ ശുപാർശ ചെയ്‌തിരുന്നത്. മദ്രസാ വിദ്യാർഥികൾക്ക് നിയമപ്രകാരമുള്ള വിദ്യാഭ്യാസം നൽകണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു. കേരളത്തിലെ മദ്രസകളിൽ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒക്‌ടോബർ 11നാണ് സംസ്‌ഥാനത്തേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ കത്തയച്ചത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!