ന്യൂഡെൽഹി: രാജ്യത്ത് നിർബന്ധിത ആർത്തവാവധി ഏർപ്പെടുത്തത് സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ആർത്തവാവധി നിയമപരമാക്കിയാൽ, സ്‌ത്രീകളുടെ തൊഴിലവസരങ്ങൾക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഇത്തരമൊരു നിയമം നിലവിൽ വന്നാൽ തൊഴിലുടമകൾ സ്‌ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സ്‌ത്രീകൾ പുരുഷൻമാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായ ധാരണ ഇത് സമൂഹത്തിൽ സൃഷ്‌ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി.
നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്‌ത്രീകൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. നിലവിൽ ചില സ്വകാര്യ കമ്പനി ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് സ്വമേധയാ നൽകുന്നതാണെന്നും അത് നിയമമായി നിർബന്ധിക്കുന്നത് സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കാൻ കാരണമാകുമെന്നും കോടതി വ്യക്‌തമാക്കി.
കേരള സർക്കാരിനെ കുറിച്ച് പരാമർശം
കേരള സർക്കാർ 2013ൽ സംസ്‌ഥാനത്തെ സർവകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ എംആർ. ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പിണറായി വിജയൻ സർക്കാർ ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പല സ്വകാര്യ കമ്പനികളും നിലവിൽ ഇത്തരത്തിൽ ഇളവുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു എന്നാൽ, ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന രീതികളാണെന്നും നിയമം വഴി ഇത് അടിച്ചേൽപ്പിക്കുമ്പോൾ സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കുമെന്നും കോടതി മറുപടി നൽകി.
ആർത്തവ ശുചിത്വവും ആരോഗ്യവും ഭരണഘടനയുടെ 21ആം അനുച്‌ഛേദ പ്രകാരം പെൺകുട്ടികളുടെ അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സ്‌കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്‌കിനുകൾ, വൃത്തിയുള്ള ശൗചാലയം എന്നിവ ഉറപ്പാക്കാൻ കോടതി സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































