ന്യൂഡെൽഹി: ആർത്തവ അവധി സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി തള്ളി. കലാലയങ്ങളിലും ജോലി സ്‌ഥലങ്ങളിലും ആർത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹരജികളാണ് കോടതി തളളിയത്. ആർത്തവ അവധി നയപരമായ വിഷയമാണെന്നും കോടതിക്ക് ഇതിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് വ്യക്‌തമാക്കി.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പിഎസ് നരസിംഹ, ജസ്‌റ്റിസ് ജെബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ തള്ളിയത്. നയപരമായ തലത്തിൽ സർക്കാർ എടുക്കേണ്ട തീരുമാനമാണിത്. വിഷയത്തിൽ കോടതിക്ക് തീരുമാനം എടുത്ത് സർക്കാരിനോട് ആവശ്യപ്പെടാൻ കഴിയില്ല. അതുകൊണ്ട്, ഹരജിക്കാർ പ്രസ്‌തുത ആവശ്യം ഉന്നയിച്ചു വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം, ജോലി സ്‌ഥലങ്ങളിൽ ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്‌ത്രീകളെ ജോലിക്ക് എടുക്കുന്നതിനുള്ള വിമുഖതയ്‌ക്ക് കാരണമായേക്കാം. സ്‌ത്രീകളുടെ ജോലി സാധ്യത ഇല്ലാതാക്കുന്ന അവസ്‌ഥ വരും. അതിനാൽ നയപരമായ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്‌തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്.
Most Read: കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം; ‘പ്രതിപക്ഷ സഖ്യ രൂപീകരണം’ പ്രധാന ചർച്ച