റായ്‌പൂർ: കോൺഗ്രസ് ചരിത്രത്തിലെ 85ആംമത് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് പ്‌ളീനറി സമ്മേളനം നടക്കുന്നത്. 15,000 ത്തിലേറെ പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടക്കുന്ന പ്‌ളീനറിയിൽ പ്രതിപക്ഷ സഖ്യ രൂപീകരണം ഉൾപ്പടെ സുപ്രധാന വിഷയങ്ങൾ ചർച്ചയാകും.
കൂടാതെ, കൂടുതൽ യുവ നേതാക്കളെ കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചും തീരുമാനം ഉണ്ടായേക്കും. കേന്ദ്ര സർക്കാരിന് എതിരെയുള്ള പോരാട്ടം കൂടുതൽ കടുപ്പിക്കാൻ പ്‌ളീനറിയിൽ തീരുമാനിച്ചേക്കും. അതേസമയം, പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യം ഉൾപ്പടെ ചർച്ച ചെയ്യാൻ രാവിലെ സ്‌റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ട്. 25 അംഗം സ്‌റ്റിയറിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
ന്യൂ റായ്‌പൂരിലേ മേള മൈതാനിയിൽ പ്രത്യേകം സജ്‌ജമാക്കിയ വേദിയിലാണ് മൂന്നുനാൾ നീളുന്ന പ്‌ളീനറി സമ്മേളനം നടക്കുക. സമ്മേളനത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം നേതാക്കളും ഇന്നലെ തന്നെ റായ്‌പൂരിൽ എത്തി. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹത്തെ സമ്മേളന നഗരിയിൽ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെ രണ്ടായിരത്തോളം പോലീസുകാരാണ് സുരക്ഷ ഒരുക്കുക.
അതേസമയം, യുവാക്കൾക്കും വനിതകൾക്കും ദളിത് വിഭാഗത്തിനും സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന നിലപാടാണ് രാഹുൽഗാന്ധിക്ക് ഉള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമേ ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സമ്മേളനത്തിൽ രൂപം നൽകാനാണ് സാധ്യത. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാക്കി കണക്കാക്കി പ്രചാരണം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കൈവിട്ടുപോയ കർണാടക, മധ്യപ്രദേശ് സംസ്‌ഥാനങ്ങൾ തിരിച്ചുപിടിക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം .
Most Read: ദുരിതാശ്വാസ നിധി തട്ടിപ്പ്; ‘അപേക്ഷ നിരസിക്കപ്പെട്ട വ്യക്‌തിക്ക് പോലും പണം നൽകി’- ഇന്നും പരിശോധന