തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും. പിടിച്ചെടുത്ത ഫയലുകൾ പരിശോധിക്കുന്നതിനും സംശയമുള്ള കേസുകൾ നേരിട്ട് വിലയിരുത്തുന്നതിനുമാണ് ഇന്ന് പരിശോധന നടത്തുക. അർഹത ഇല്ലാത്തതിന്റെ പേരിൽ അപേക്ഷ നിരസിക്കപ്പെട്ട വ്യക്‌തിക്ക് പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം കളക്റ്ററേറ്റിൽ നടത്തിയ പരിശോധനയിൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി കൊല്ലം ശാസ്‌താംകോട്ട കാരാളിമുക്ക് സ്വദേശിക്ക് നാല് ലക്ഷം രൂപ അനുവദിച്ചതായി കണ്ടെത്തി. അപേക്ഷയിൽ സംശയം തോന്നിയ വിജിലൻസ് ഉദ്യോഗസ്‌ഥർ പരിശോധനക്കായി ഇയാളുടെ വീട്ടിൽ എത്തി. എന്നാൽ, വീടിന്റെ കേടുപാടുകൾ പരിഹരിച്ചില്ലെന്ന് കണ്ടെത്തി. 2020ൽ ഇയാൾ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും അർഹനല്ലെന്ന് അറിയിച്ചു തിരിച്ചയച്ചെന്നാണ് മൊഴി.
എന്നാൽ, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നാല് ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും വിജിലൻസ് സ്‌ഥിരീകരിച്ചു. തിരിച്ചയച്ച അപേക്ഷകന് എങ്ങനെ ദുരിതാശ്വാസം കിട്ടിയെന്നതിലാണ് ദുരൂഹത. ഇടനിലക്കാരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് സൂചന. വീട്ടുടമയുടെ മൊഴിയിലെ വിശ്വാസ്യത മുതൽ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടാനുള്ള സാധ്യത വരെ അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനം.
വലിയ തുക ആയതിനാൽ അപേക്ഷ തീർപ്പാക്കേണ്ടത് സർക്കാരാണ്. ആരുടെ അപേക്ഷ എങ്ങനെ പരിഗണിച്ചു തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചു നടപടി എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, ഫണ്ട് തട്ടിപ്പിൽ വിശദമായ അന്വേഷണം തുടരാനും ചികിൽസാ സഹായത്തിനായി സർട്ടിഫിക്കറ്റുകൾ നൽകിയ ഡോക്‌ടർമാരെ ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് നേരെയും ശക്‌തമായ അന്വേഷണം നീളും.
Most Read: ക്ഷേമപെൻഷൻ; ഒരു മാസത്തെ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും