തിരുവനതപുരം: ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ക്ഷേമപ്രവർത്തനം നടത്തുമ്പോൾ അതിൽ നിന്നും ലാഭം ഉണ്ടാക്കാം എന്ന ചിന്ത ചിലർക്കുണ്ട്. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
മഹാഭൂരിപക്ഷം പേർ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ചിലർ ലാഭം ഉണ്ടാക്കാം എന്ന ചിന്തയിൽ നടക്കുന്നുണ്ട്. അവർ നടത്തുന്ന കാപട്യം ആരും തിരിച്ചറിയില്ല എന്നാണ് വിചാരം. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടൽ ഉണ്ടായാൽ നടപടി എടുക്കാനും അധികം സമയം എടുക്കേണ്ടി വരില്ല. അത്തരക്കാരെ കുറിച്ചുള്ള അന്വേഷണവും വിവരശേഖരണവും സർക്കാർ നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില മേഖകളിൽ കുറച്ചുകാലം സർവീസിലിരുന്ന ആളുകൾ തന്നെ പുറത്തായിട്ടുണ്ട്. അത് ആ മേഖലക്ക് മാത്രം ബാധകമല്ല. അർപ്പിതമായ ഉത്തരവാദിത്തം നിർവഹിക്കാതെ വ്യക്‌തിപരമായി ലാഭം ഉണ്ടാക്കാൻ നടക്കുന്നവരെ ചുമക്കേണ്ട ബാധ്യത ഓഫിസിനും വകുപ്പിനും സർക്കാരിനുമില്ല. ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുത്ത ചരിത്രമാണ് സർക്കാരിനുള്ളത്. കാപട്യം നടത്തി ലാഭം ഉണ്ടാക്കുന്നവർ അത് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി കാണിക്കുന്ന ഉദ്യോഗസ്‌ഥരുടെ ഉദാഹരണം കൈയിൽ ഉണ്ടെങ്കിലും ഇപ്പോൾ പുറത്തു പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. സേവനം സമയബന്ധിതമായി നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം സ്വീകരിക്കരുത്. ഇങ്ങനെ ഒക്കെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സർക്കാരിന് ഉണ്ടാവില്ല. അവരെ പുഴുക്കുത്തുകളായി കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആർടിസി; 7,200 ജീവനക്കാർ പട്ടികയിൽ