തിരുവനന്തപുരം: സ്വയം വിരമിക്കൽ പദ്ധതി (വൊളന്ററി റിട്ടയർമെന്റ് സ്‌കീം) പ്രഖ്യാപിച്ചു കെഎസ്ആർടിസി. 50 വയസ് കഴിഞ്ഞവർക്കും, 20 വർഷം സർവീസ് പൂത്തിയാക്കിയവർക്കും ഇനി വിരമിക്കാം. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ഒരാൾക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നീക്കം. മറ്റു ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിന് ശേഷം നൽകും.
വിആർഎസ് നടപ്പിലാക്കിയാൽ ശമ്പള ചിലവിൽ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. ഇത് നടപ്പിലാക്കാൻ 1080 കോടി രൂപയാണ് വേണ്ടിവരിക. ഇതിനു വേണ്ട സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്.
കുറച്ചുപേരെ വിആർഎസ് നൽകി മാറ്റിനിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. അതിനിടെ, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആർടിസി വരുത്തിയ കുടിശിക ആറുമാസത്തിനകം തീർക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക. ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാൻ ആവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read: ആലപ്പുഴയിൽ വീണ്ടും കായൽ കൈയേറ്റം; ആഡംബര റിസോർട്ട് എമറാൾഡ് പ്രിസ്‌റ്റീൻ പൊളിക്കും