കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. രാജ്യം മുഴുവൻ കണക്‌റ്റിവിറ്റി ബ്‌ളാക്ക്ഔട്ടിൽ (ഇന്റർനെറ്റ് ഇല്ലാതെ എല്ലാം നിശ്‌ചലം) ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്‌ഥാപനമായ നെറ്റ്‌ബ്ളോക്‌സ് റിപ്പോർട് ചെയ്‌തു.
അധാർമികമായ കാര്യങ്ങൾ തടയാനാണ് ഇന്റർനെറ്റ് നിരോധിച്ചെതെന്ന് താലിബാൻ വ്യക്‌തമാക്കി. ഇന്റർനെറ്റ് ബന്ധം വിച്‌ഛേദിക്കൻ താലിബാൻ രണ്ടാഴ്‌ചയായി നടപടി സ്വീകരിച്ച് വരികയായിരുന്നു. ഇന്റർനെറ്റ് നിരോധിച്ചതോടെ വിമാനസർവീസുകൾ ഉൾപ്പടെ താറുമാറായി. മൊബൈൽ ഇന്റർനെറ്റും സാറ്റ്‌ലൈറ്റ് ടിവിയും അഫ്‌ഗാനിസ്‌ഥാനിൽ ഉടനീളം തടസപ്പെട്ടു.
2021ൽ അധികാരം പിടിച്ചെടുത്തത് മുതൽ താലിബാൻ ഇസ്‍ലാമിക ശരിയത്ത് നിയമത്തെ കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിന് അനുസരിച്ച് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളെയും ഇത് ബാധിച്ചു. ബാങ്കിങ് സേവനങ്ങളും മറ്റു പ്രവർത്തനങ്ങളും തടസപ്പെട്ടു.
ടെലികോം അടിസ്‌ഥാന സൗകര്യങ്ങൾ പരിമിതമായ രാജ്യമാണ് അഫ്‌ഗാനിസ്‌ഥാൻ. ടെലിഫോൺ സേവനങ്ങൾ പലപ്പോഴും ഇന്റർനെറ്റ് വഴിയാണ് ലഭ്യമാക്കിയിരുന്നത്. ഇന്റർനെറ്റിന് വേഗം കുറയുന്നതായി ആഴ്‌ചകളായി പരാതിയുണ്ടായിരുന്നു. ഇന്റർനെറ്റ് ലഭ്യതയ്‌ക്കായി ബദൽ മാർഗം സൃഷ്‌ടിക്കുമെന്ന് നേരത്തെ താലിബാൻ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Most Read| വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ; പ്രഖ്യാപനവുമായി ട്രംപ്