ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു. (Afghanistan Indian Embassy Clossed) കേന്ദ്ര സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ പ്രവർത്തനം ഒക്‌ടോബർ ഒന്ന് മുതൽ നിർത്തുമെന്ന് അഫ്‌ഗാനിസ്‌ഥാൻ എംബസി അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിന് ഇന്ത്യൻ സർക്കാരിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നാണ് പ്രധാന ആരോപണം.
കൂടാതെ, നയതന്ത്ര ഉദ്യോഗസ്‌ഥരുടെ എണ്ണം കുറച്ചത് മൂലം അഫ്‌ഗാന്റെ പ്രതീക്ഷകൾ കൈവരിക്കാൻ സാധിക്കുന്നില്ലെന്നും അധികൃതർ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധവും ദീർഘകാലത്തെ പങ്കാളിത്തവും പരിഗണിച്ച് വളരെയധികം ചർച്ച ചെയ്‌ത ശേഷം ഖേദത്തോടെയാണ് തീരുമാനം എടുക്കുന്നതെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘നിർഭാഗ്യകരമായ തീരുമാനം. ന്യൂഡെൽഹിയിലെ എംബസി പ്രവർത്തനം നിർത്തുന്നുവെന്നത് വളരെ ദുഃഖത്തോടെയാണ് അറിയിക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാൽ അഫ്‌ഗാൻ ജനതയുടെ താൽപര്യങ്ങൾ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ല’- വാർത്താക്കുറിപ്പിൽ അറിയിച്ചു
‘അഫ്‌ഗാനിസ്‌ഥാനിൽ നിയമാനുസൃതമായ സർക്കാർ ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. നയതന്ത്ര പ്രതിനിധികളുടെ വിസ സമയബന്ധിതമായി പുതുക്കാത്തതും ജീവനക്കാരുടെ കുറവും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയുമായുള്ള ദീർഘനാളത്തെ ബന്ധമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്’- കുറിപ്പിൽ പറയുന്നു.
ഫരീദ് മമുംദ്‌സെയുടെ നേതൃത്വത്തിലാണ് ന്യൂഡെൽഹിയിൽ അഫ്‌ഗാനിസ്‌ഥാൻ എംബസി പ്രവർത്തിച്ചിരുന്നത്. അഷ്റഫ് ഗനി സർക്കാർ നിയമിച്ച മമുംദ്‌സെ 2021ൽ അഫ്‌ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത ശേഷവും തുടരുകയായിരുന്നു. ഏപ്രിലിൽ മമുംദ്‌സെയെ ചുമതലകളിൽ നിന്ന് താലിബാൻ മാറ്റുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിലവിലെ അംബാസിഡർ ഫരീദ് മമുംദ്‌സെയ്‌ക്ക് പകരമായി പുതിയ തലവനെ നിയമിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ ഡെൽഹിയിലെ എംബസി അധികാരത്തർക്കം നേരിട്ടിരുന്നു. നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ചു ഇന്ത്യയിലെ അഫ്‌ഗാൻ ട്രേഡ് കൗൺസിലർ ഖാദിർ ഷാ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ എംബസിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.
Most Read: തീവ്രവാദത്തിനും അക്രമത്തിനുമുളള കാനഡയുടെ അനുവാദം പ്രശ്‌നമാണ്; എസ് ജയശങ്കര്‍