കാബൂള്‍: പരസ്യമായി മനുഷ്യരുടെ കൈകൾ വെട്ടിമാറ്റിയും ചാട്ടവാറടി ശിക്ഷ നടപ്പിലാക്കിയതും താലിബാൻ അതിന്റെ ആശയാടിത്തറയുടെ തനിസ്വരൂപം വീണ്ടും പ്രകടമാക്കുന്നു. വൻ ജനക്കൂട്ടത്തിന് മുന്നിലാണ് ഒൻപത് പേരെ ചാട്ടവാറടിക്കുകയും നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റുകയും ചെയ്‌തത്.
അന്തർദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ പറയുന്നത് അനുസരിച്ച്, ചൊവ്വാഴ്‌ചയാണ് ശിക്ഷ നടപ്പിലാക്കിയത്. കവർച്ചയും സ്വവർഗരതിയും ആരോപിച്ചാണ് കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്‌റ്റേഡിയത്തിൽ ഈ ശിക്ഷകൾ നടപ്പിലാക്കിയത്.
മനുഷ്യാവകാശ അഭിഭാഷകനും അഫ്‌ഗാൻ പുനരധിവാസ മന്ത്രിയുടെ മുൻ നയ ഉപദേഷ്‌ടാവും അഭയാർഥി മന്ത്രിയുമായ ഷബ്‌നം നസിമി ഇവയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
“താലിബാൻ ഇന്ന് കാണ്ഡഹാറിലെ ഒരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ മോഷണക്കുറ്റം ആരോപിച്ച് കാണികളുടെ മുന്നിൽ വെച്ച് 4 പേരുടെ കൈകൾ വെട്ടിമാറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്‌ഗാനിസ്‌ഥാനിൽ ആളുകളെ തല്ലുകയും വെട്ടിമുറിക്കുകയും വധിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ ലംഘനമാണിത്,” – ഷബ്‌നം നസിമി ട്വീറ്റ് ചെയ്‌തു.
അഫ്‌ഗാൻ ഗവർണറുടെ ഓഫീസ് വക്‌താവ് ഹാജി സായിദ് ആണ് വാർത്ത, മാദ്ധ്യമങ്ങളെ അറിയിച്ചത്. ഡിസംബറിൽ താലിബാൻ, മറ്റൊരാളെ കൊന്ന കുറ്റത്തിന് ഒരാളെ പരസ്യമായി വധിച്ചിരുന്നു. ഇരയുടെ പിതാവിനെ കൊണ്ടാണ് റൈഫിൾ ഉപയോഗിച്ച് ഈ വധശിക്ഷ നടപ്പിലാക്കിയത്.
Most Read: സാമൂഹിക ബന്ധങ്ങൾ പക്ഷാഘാത സാധ്യത ഇല്ലാതാക്കുമെന്ന് പഠനം