കാബൂള്‍: അഫ്‌ഗാനിസ്‌താനില്‍ ഇസ്‌ലാമിക പണ്ഡിതന്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന സലഫി പണ്ഡിതന്‍ ഷെയ്‌ഖ് സര്‍ദാര്‍ വാലി സാഖിബാണ് അജ്‌ഞാതരുടെ ആക്രമണത്തില്‍ മരിച്ചത്. അക്രമി സംഘം ഷെയ്‌ഖ് സര്‍ദാറിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഐഎസ്‌ഐഎസിന്റെ നിതാന്ത വിമര്‍ശകനായിരുന്നു ഷെയ്‌ഖ് സര്‍ദാര്‍. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അഫ്‌ഗാനില്‍ താലിബാന്‍ ഭരണകൂടം വരുന്നതിനെ പരസ്യമായി പിന്തുണച്ചു. സലഫി പ്രാതിനിധ്യത്തോടെ താലിബാന്‍ ഭരണമെന്നായിരുന്നു ഷെയ്‌ഖ് സര്‍ദാറിന്റെ നിലപാട്.
കൊലപാതകം താലിബാന്‍ ഭരണകൂടം സ്‌ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വക്‌താവ് ഖാലിദ് സദ്രാന്‍ പ്രതികരിച്ചു. ബുധനാഴ്‌ച കിഴക്കന്‍ പ്രവിശ്യയിലെ ഒരു ബേക്കറിയില്‍ നിന്ന നാല് പേരെ ആയുധധാരികളായ അക്രമികള്‍ വെടിവെച്ചുകൊന്നെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍ യുഎസ് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം അഫ്‌ഗാനിസ്‌ഥാനിലെ മനുഷ്യാവകാശ പുരോഗതിയില്‍ കുത്തനെ ഇടിവ് സംഭവിച്ചതായുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
താലിബാന്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ഗുരുതരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. മതത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍, രാജ്യം വിടാനുള്ള അവകാശത്തിൻമേലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവയും താലിബാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഏപ്രിലില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിനെ താലിബാന്‍ നിഷേധിച്ചിരുന്നു.
Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി