തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്നാട് നിർത്തിവെച്ചു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ അവ വിട്ടു നൽകാനും ധാരണയായിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ബസുകൾ തടഞ്ഞു യാത്രക്കാരെ ഇറക്കി വിടുന്നതിൽ പ്രതിഷേധിച്ച് കേരളത്തിലെ ബസുടമകളും തൊഴിലാളികളും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസുകൾ കേരളത്തിനുള്ളിൽ നാളെ മുതൽ തടയുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ തീരുമാനം.
എന്നാൽ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര രജിസ്ട്രേഷൻ ബസുകൾ തമിഴ്നാട്ടിൽ പിടിക്കുന്നത് തുടരും. ഇതിനെതിരെ ബസുടമകൾ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് തടഞ്ഞത്. തമിഴ്നാട് നാഗർകോവിൽ ഭാഗത്തായാണ് ബസ് തടഞ്ഞത്.
Most Read| രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും