ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിൽസയിൽ ആയിരുന്ന സുഗുണ (65) ആണ് മരിച്ചത്. അതേസമയം, കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പോലീസ് അനുമതി നിഷേധിച്ചതായാണ് വിവരം.
വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി എൻ. ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
ആസൂത്രിത അട്ടിമറിയാണ് നടന്നതെന്ന് വിജയ്‌യും അശ്രദ്ധ മൂലമുള്ള മനുഷ്യനിർമിത ദുരന്തമെന്ന് മറുപക്ഷവും ആരോപിക്കുന്നു. സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. കോടതി തീരുമാനം വരുംവരെ ജില്ലാ പര്യടനങ്ങൾ നിർത്തിവയ്‌ക്കുകയും ചെയ്‌തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപ നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. തമിഴ്‌നാട് സർക്കാർ കഴിഞ്ഞദിവസം യഥാക്രമം പത്തുലക്ഷം രൂപയും ഒരുലക്ഷം രൂപയും വീതം പ്രഖ്യാപിച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്കായി മൊത്തം ഒരു കോടി രൂപ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വീതം ബിജെപിയും പ്രഖ്യാപിച്ചു. പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം