കൊല്ലം: കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍-ചിങ്കു ദമ്പതികളുടെ മകന്‍ രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസുകാരനെ വെള്ളിയാഴ്‌ച രാത്രിയിലാണ് കാണാതായത്.
മൂന്ന് കടതിണ്ണകളിലായാണ് സംഘം തമ്പടിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിന് ശേഷമാണ് രാഹുലിനെ കാണാതായത്. രാഹുല്‍ തോടിന് അടുത്തേക്ക് നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും ഫയർഫോഴ്‌സും തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം ഓടനാവട്ടം കട്ടിയില്‍ ഭാഗത്തെ തോട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച തോട്ടില്‍ ജലനിരപ്പ് കൂടുതലായിരുന്നു. കുട്ടി കാല്‍ വഴുതി തോട്ടില്‍ വീണ് അപകടം സംഭവിച്ചുവെന്നാണ് പോലീസ് നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Most Read: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും; വൈദ്യുതി മന്ത്രി




































