പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിക്കുട്ടിയെ നിരന്തരം കൂട്ടിൽ വെക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പുലിക്കുട്ടികളിൽ ഒന്നിനെ നേരത്തെ അമ്മപ്പുലി കൊണ്ടുപോയിരുന്നു.
ഉമ്മിനിയിലെ വീട്ടില്‍ വച്ച പുലിക്കൂട്ടില്‍ നിന്ന് ഒരു കുഞ്ഞിനെയെടുത്ത് കൊണ്ടുപോയ തള്ളപ്പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ രാത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ വച്ച് വനം വകുപ്പ് കാത്തിരുന്നത്. എന്നാൽ രാവിലെ ആറുവരെ തള്ളപ്പുലി എത്താത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലെ പരിചരണ കേന്ദ്രത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ ഇന്നലെ പുലി എത്തിയില്ലെന്ന് സ്‌ഥിരീകരിക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം ഒരു കുഞ്ഞുമായി പോയ പുലി ധോനി ഭാഗത്തുള്ള പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഉള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്‌ഥലം കണ്ടെത്തി രണ്ടാമത്തെ പുലിക്കുട്ടിയെ അവിടെ എത്തിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. എന്നാൽ പാറക്കെട്ടിന് സമീപം കുഞ്ഞിനെ എത്തിച്ച് തള്ളപ്പുലിക്കായി കാത്തിരിക്കുന്നതിനിടെ മറ്റു മൃഗങ്ങള്‍ പുലിക്കുട്ടിയെ ആക്രമിക്കുമോ എന്ന ആശങ്കയുള്ളതിനാൽ ആ പദ്ധതി തൽക്കാലം ഉപേക്ഷിച്ചു.
Most Read: ലഹരിപ്പാർട്ടി; വയനാട്ടിലെ റിസോർട്ടിന് എതിരെ കേസ്







































