വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ വയനാട്ടിലെ റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. 50 പേർക്ക് പകരം ആഘോഷത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്തുവെന്ന് പോലീസ് കണ്ടെത്തി. ബാണാസുര സാഗർ റിസർവോയറിനോട് ചേർന്നാണ് റിസോർട് പ്രവർത്തിക്കുന്നത്.
ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാറിന് ലഭിച്ച വിവരത്തെ തുടർന്ന് 60 പോലീസുകാർ ഉൾപ്പെടുന്ന സേന റിസോർട് വളഞ്ഞതോടെയാണ് ക്വട്ടേഷൻ സംഘങ്ങൾ പിടിയിലാവുന്നത്. മഫ്‌തിയിലടക്കം പോലീസുകാർ റിസോർട്ടിൽ എത്തിയിരുന്നു. ആറ് മുറികളാണ് ക്വട്ടേഷൻ സംഘം ആഘോഷത്തിനായി ബുക്ക് ചെയ്‌തത്. ഇതിൽ 202ആം നമ്പർ മുറിയിലാണ് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉണ്ടായിരുന്നത്.
ഗോവയിലെ ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികം ആഘോഷിക്കാനാണ് ടിപി വധക്കേസ് പ്രതി കിർമാണി മനോജും സംഘവും റിസോർട്ടിൽ ഒത്തുകൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷം കോവിഡ് മൂലം വിവാഹ വാർഷികം ആഘോഷിക്കാത്തതിന് പകരമായാണ് ഇത്തവണ വിപുലമായി ആഘോഷം നടത്തിയത്. സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
റിസോർട്ടിൽ എത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. പോലീസ് റെയ്‌ഡിനിടെ ഓടിരക്ഷപെട്ടവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് പാർട്ടിക്ക് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കേരളത്തിൽ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളിൽ പിടിയിലായവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. അതേസമയം, ക്വട്ടേഷൻ സംഘങ്ങൾ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും പോലീസ് വന്നപ്പോഴാണ് ഇക്കാര്യം മനസിലായതെന്നുമാണ് റിസോർട് അധികൃതരുടെ വിശദീകരണം.
Most Read: കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ