തിരുവനന്തപുരം: ട്രാൻസ് വനിതായായി ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകിയ അനീറ കബീറിനെ ഫോണിൽ വിളിച്ച് തൊഴിൽമന്ത്രി വി ശിവൻകുട്ടി. മാന്യമായി ജോലി ചെയ്‌ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്‌ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന താൽകാലിക അധ്യാപക ജോലി നഷ്‌ടമായെന്നും അനീറ മന്ത്രിയോട് പറഞ്ഞു.
സഹോദരന്‍ ദിവസങ്ങള്‍ക്ക് മുൻപ് അപകടത്തിൽ മരിച്ചതോടെ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേർന്നെന്നും അനീറ മന്ത്രിയെ ധരിപ്പിച്ചു. തുടർന്ന് അനീറയുടെ കുടുംബ പശ്‌ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ചറിഞ്ഞ മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്‌ടറുമായി ഫോണില്‍ ബന്ധപ്പെട്ടു.
അനീറയ്ക്ക് നഷ്‌ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിർദ്ദേശം നൽകി. പിന്നാലെ അനീറയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട അതേ സ്‌കൂളിലെ പ്രധാനാധ്യാപിക ഫോണില്‍ വിളിച്ച് ജോലിക്ക് വരണമെന്ന് അനീറയോട് ആവശ്യപ്പെടുകയായിരുന്നു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചിട്ടുണ്ട്.
രണ്ടുവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിലും ജോലി തേടി അലയുകയായിരുന്നു അനീറ. ഒഴിവുകളുണ്ടെങ്കിലും പലരും ജോലി കൊടുക്കാൻ തയ്യാറായിരുന്നില്ല. ട്രാൻസ് വനിത എന്നത് തന്നെയായിരുന്നു കാരണം. ട്രാൻസ്‌ജെൻഡർ ആയതിനാൽ വിദ്യാർഥികളെ ലൈംഗിക താൽപര്യത്തോടെ നോക്കുമെന്ന ഭയമുണ്ടെന്നാണ് പാലക്കാട്ടെ സ്‌കൂളിലെ പ്രധാനാധ്യാപിക അനീറയോട് നേരിട്ട് പറഞ്ഞത്.
സ്‌കൂളിലെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതോടെ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നു. ഇതോടെയാണ് ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റിയെ അനീറ സമീപിച്ചത്.
Also Read: ധീരജിന്റെ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം