ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇത് സംബന്ധിച്ച സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. കസ്‌റ്റഡി അപേക്ഷ പോലീസ് ഇന്ന് തന്നെ സമർപ്പിക്കും. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. നിഖിലിനും ജോജോയ്‌ക്കും പുറമേ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.
Also Read: ഒമൈക്രോണിന് ഉപവകഭേദങ്ങൾ; രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരും