ന്യൂഡെൽഹി: ഒമൈക്രോണിന് മൂന്ന് നാല് ഉപവകഭേദങ്ങൾ കണ്ടെത്തിയെന്നും വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതിക സമിതി (എൻടിഎഐജി) അധ്യക്ഷൻ ഡോ. എൻകെ അറോറ. വകഭേദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ എന്നിവയിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎ- 1, ബിഎ- 2, ബിഎ -3 എന്നിങ്ങനെ മൂന്ന് ഒമൈക്രോൺ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളത്. വിദേശത്ത് നിന്ന് എത്തിയവർക്കാണ് ബിഎ- 1 എന്ന ഉപവകഭേദം സ്‌ഥിരീകരിച്ചത്. ഡെൽറ്റയെ പിന്നിലാക്കി അതിവേഗം പടർന്നുപിടിക്കുകയാണ് ഈ വകഭേദം. ‘എസ്- ജീൻ’ ഇല്ലാത്ത ഇത് ആർടിപിസിആർ. പരിശോധനയിലൂടെ കണ്ടെത്താം.
മഹാരാഷ്‌ട്രയിലും പശ്‌ചിമ ബംഗാളിലും കേസുകൾ ഉയരാനുള്ള പ്രധാന കാരണം ബിഎ- 2 എന്ന ‘സ്‌റ്റെൽത്ത് വകഭേദം’ ആണ്. കൊൽക്കത്തിൽ ജനിതകശ്രേണീകരണ പരിശോധനക്കായി അയക്കുന്ന കോവിഡ് സാമ്പിളുകളിൽ 80 ശതമാനവും സ്‌റ്റെൽത്ത് വകഭേദമാണ്. ഇത് ആർടിപിസിആർ പരിശോധനയിൽ കണ്ടെത്താനാകില്ല. ജനിതകശ്രേണീകരണ പരിശോധനതന്നെ വേണം. ഇതുകണ്ടെത്തിയവരിൽ ഒരാൾപോലും വിദേശയാത്ര കഴിഞ്ഞ് വന്നവരല്ല. ബിഎ- 3 മഹാരാഷ്‌ട്ര, ഡെൽഹി, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഏതാനും കേസുകളേ റിപ്പോർട് ചെയ്‌തിട്ടുള്ളൂ.
വൈറസിന് വകഭേദം ഉണ്ടായിക്കൊണ്ടേയിരിക്കും. ഐഐടികളുടെ സർവേകൾ വ്യക്‌തമാക്കുന്നത് ഫെബ്രുവരിയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുമെന്നാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക, വാക്‌സിനേഷൻ പൂർത്തിയാക്കുക, കർഫ്യൂ ഉൾപ്പടെ ഏർപ്പെടുത്തി ആളകലം ഉറപ്പാക്കി രോഗവ്യാപനം തടയുക എന്നീ മാർഗങ്ങളിലൂടെ മാത്രമേ രോഗികളുടെ എണ്ണം കുറയ്‌ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Also Read: നാഗാലാൻഡ് വെടിവെപ്പ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ചു