ചെന്നൈ: ഒമൈക്രോണിന്റെ ഏറ്റവും പുതിയ ഉപവകഭേദമായ ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു. ചെങ്കൽപേട്ട സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി എംഎ സുബ്രഹ്‌മണ്യൻ വാർത്താ കുറിപ്പിലൂടെയാണ് രോഗബാധ സ്‌ഥിരീകരിച്ച വിവരം അറിയിച്ചത്.
ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട ജില്ലയിലെ നാവാലൂർ സ്വദേശിയാണ് രോഗം സ്‌ഥിരീകരിച്ചയാൾ. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്‌ഥിരീകരിക്കുന്നത്. മുൻപ് ഹൈദരാബാദിൽ ആയിരുന്നു ആദ്യത്തെ ഒമൈക്രോൺ ‘ബി.എ.4‘ ബാധ സ്‌ഥിരീകരിച്ചത്.
മെയ് ഒൻപതിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ, വിശേഷിച്ച് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗിയിലാണ് യുഎസ്, യുകെ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം കണ്ടെത്തിയത്. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. 12 ദിവസം കഴിഞ്ഞിട്ടും ഹൈദരാബാദിൽ മറ്റാർക്കും ഈ രോഗം സ്‌ഥിരീകരിച്ചിരുന്നില്ല.
ഈ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ചെന്നൈയിൽ നിന്ന് വീണ്ടും ഒമൈക്രോൺ ‘ബി.എ.4‘ ബാധയുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒമൈക്രോണിന്റെ ആദ്യ വകഭേദങ്ങളാണ് ഇന്ത്യയിലെ മൂന്നാം തരംഗത്തിന് കാരണമായത്. അത് കൊണ്ടുതന്നെ ആരോഗ്യലോകവും ശാസ്‌ത്രലോകവും നിരന്തര ജാഗ്രതയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ.
Most Read: പ്രതിഷേധത്തിന് ഫലം; പരശുറാം എക്‌സ്‌പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും