ന്യൂഡെൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ ഉപവകഭേദം സ്‌ഥിരീകരിച്ചു. ചൈനയിൽ പടരുന്ന ഒമൈക്രോൺ BF7 ആണ് നാല് പേർക്കും സ്‌ഥിരീകരിച്ചത്. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ജീനോം സീക്വെൻസിങ് പരിശോധനയിൽ സ്‌ഥിരീകരിച്ചതായി സംസ്‌ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
നാലുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. ഇതോടെ രാജ്യത്ത് BF7 സ്‌ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിൽ വിമാനത്താവളങ്ങളിൽ അടക്കം പരിശോധന ശക്‌തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിനേക്കാൾ BF7 വകഭേദത്തിന് നാല് മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധം ഉണ്ടെന്നാണ് സെൽ ഹോസ്‌റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അതായത് വാക്‌സിനേഷനിലൂടെയോ ആർജിത പ്രതിരോധ ശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇൻഫെക്‌ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ലെന്ന് ചുരുക്കം.
ഇവക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും ആപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തുന്നുണ്ട്. ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉൾപ്പടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.
Most Read: സംസ്‌ഥാനം വയറിളക്ക രോഗങ്ങളുടെ പിടിയിൽ; നാല് ദിവസത്തിനിടെ 6,000ത്തോളം രോഗികൾ