ദോഹ: ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം ‘ഇജി.5′ (EG.5) സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഏതാനും കേസുകൾ റിപ്പോർട് ചെയ്‌തതായി ഖത്തർ പൊതുജനാരോഗ്യം മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്‌ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
കോവിഡിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ സാഹചര്യങ്ങൾ സൂക്ഷ്‌മ നിരീക്ഷണത്തിലാണെന്നും സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയെന്നും അധികൃതർ വെളിപ്പെടുത്തി. ഗുരുതര അണുബാധ പിടിപെടാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കണമെന്നും തിരക്കേറിയ സ്‌ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുകയും വേണം.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ഉടൻ പരിശോധനക്ക് വിധേയമായി ചികിൽസ തേടണം. 60 വയസിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരിലാണ് രോഗം പിടിപെടാൻ സാധ്യത കൂടുതലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ആദ്യമാണ് കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
നിലവിൽ ഗൾഫ് മേഖലയിലുൾപ്പടെ 50 രാജ്യങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട് ചെയ്‌തത്. ഇജി5ന് പുറമെ ബിഎ 2.86 എന്ന വകഭേദം യുഎസ്, ഇംഗ്ളണ്ട്, ഡെൻമാർക്ക് എന്നിവിടങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഒമൈക്രോൺ പോലെ പുതിയ രണ്ടു വകഭേദങ്ങളും ഗുരുതര ലക്ഷണങ്ങൾക്കോ രോഗാവസ്‌ഥയ്‌ക്കോ ഇടയാക്കുന്നതിന് ഇതുവരെ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
Most Read| നിർണായക നീക്കവുമായി കേന്ദ്രം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാനായി സമിതി