തിരുവനന്തപുരം: പരശുറാം എക്‌സ്‌പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. കോട്ടയം ജില്ലയില്‍ ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ പരശുറാം ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതേത്തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി പരശുറാം മംഗലാപുരത്ത് നിന്നും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് അടുത്ത ശനിയാഴ്‌ച വരെ റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവെ അറിയിച്ചിരുന്നു.
റദ്ദാക്കിയ ട്രെയിനുകളിൽ പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്‌ദി എന്നിവയും ഉൾപ്പെട്ടിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. മംഗളൂരു-നാഗർകോവിൽ പരശുറാം 28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം 29 വരെയും റദ്ദാക്കിയിരുന്നു. ജനശതാബ്‌ദിയും വേണാട് എക്‌സ്‌പ്രസും റദ്ദാക്കിയിട്ടുണ്ട്.
സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസും പൂർണമായി റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവേ പിന്നീട് അറിയിച്ചിരുന്നു. റെയിൽവേയുടെ നടപടി യാത്രാക്ളേശം രൂക്ഷമാക്കുമെന്നും ഷൊർണൂരിനും മംഗലാപുരത്തിനും ഇടയിൽ പരശുറാമും കണ്ണൂർ-എറണാകുളം പാതയിൽ ജനശതാബ്‌ദിയും സർവീസ് നടത്തണമെന്ന് യാത്രക്കാരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
Most Read: വിദ്വോഷ പ്രസംഗ കേസ്; പിസി ജോർജിന്റെ അറസ്‌റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം