വയനാട്: ജില്ലയിലെ കമ്പളക്കാട് സ്വദേശി സിഎ മുഹ്സിനെ(29) മീനങ്ങാടി പൊലീസ് എറണാകുളം പനമ്പള്ളി നഗറിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനത്തെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
സ്വർണക്കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ വീട്ടിൽ അതിക്രമിച്ചുകയറി കരണി സ്വദേശിയായ യുവാവിനെ വടിവാൾ ഉപയോഗിച്ചു വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് അറസ്‌റ്റ്. എറണാകുളത്ത് ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂടെ ക്വാർട്ടേഴ്‌സിൽ ഒളിച്ചു താമസിക്കുകയായിരുന്ന മുഹ്സിൻ.
ആഴ്‌ചകൾക്കുള്ളിൽ സ്‍ഥലം മാറി കൊണ്ടിരിക്കുന്ന പ്രകൃതമാണ് പ്രതിക്കെന്ന് പൊലീസ് പറഞ്ഞു. 2023 ഒക്‌ടോബർ 13നു പുലർച്ചെ 2.30നാണു മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ അഷ്‌കർ അലിയെ വീട്ടിൽ വച്ച് വെട്ടി പരുക്കേൽപ്പിച്ചു കടന്നുകളഞ്ഞത്.
കഴുത്തിനും കൈക്കും കാലിനും വെട്ടി ഗുരുതരമായി പരുക്കേൽപ്പിക്കുകയും രണ്ട് മൊബൈൽ ഫോണുകൾ കവരുകയും ചെയ്‌തു. തുടർന്ന്, പ്രതികളായ 14 പേരെ പിടികൂടി റിമാൻഡ് ചെയ്‌തിരുന്നു.
ഒരാൾ കൂടി ഈ കേസിൽ പിടിയിലാകാനുണ്ട്. വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പൊലീസ് സ്‌റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ കരിപ്പൂർ പൊലീസ് സ്‌റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷൻ, തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കൽ, പിടിച്ചുപറി, ലഹരി കടത്ത്, ലഹരി പാർട്ടി സംഘടിപ്പിക്കൽ തുടങ്ങി മുഹ്സിനെതിരെ 8 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
WAYANAD | കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും; രാഹുൽ ഗാന്ധി