പുൽപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക വാഗ്‌ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യ’ മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുൽപ്പള്ളിയിൽ നടന്ന കർഷക റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”നരേന്ദ്രമോദി സർക്കാർ രാജ്യത്തെ അതിസമ്പന്നരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. എന്നാൽ, കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ തയാറല്ല. മോദി സർക്കാർ കർഷകരോട് കാണിക്കുന്നത് കുറ്റകരമായ അനാസ്‌ഥയാണ്. വയനാട്ടിലെ മാത്രമല്ല, രാജ്യത്തെ മുഴുവൻ കർഷകരും പ്രതിസന്ധിയിലാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.
”കർഷകർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. കർഷകർക്ക് ആവശ്യമായ പരിരക്ഷ നൽകും”- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഉച്ചയ്‌ക്ക് 12.30ഓടെ താഴെയങ്ങാടിയിൽ എത്തിയ രാഹുലിനെ നൂറുകണക്കിന് കർഷകരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായി ടൗൺ ചുറ്റി അനശ്വര ജങ്ഷനിൽ സ്വീകരണം സമാപിച്ചു.
Most Read| അബ്‌ദുൾ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു