ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. തിരച്ചിലിന് പ്രധാനമായും ഈശ്വർ മൽപെയാണ് നേതൃത്വം നൽകുന്നത്.
ഗംഗാവലി പുഴയിലെ മണ്ണ് പൂർണമായും നീക്കാനാകാത്തതാണ് തിരച്ചിലിലെ പ്രതിസന്ധി. ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാമ്പിന്റെ ഭാഗവും അർജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്‌ഥിരീകരിച്ചിരുന്നു. കണ്ടെടുത്തത് ഒരു പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും സ്‌റ്റിയറിങ് കണ്ടിട്ട് ലോറിയുടേതാവാൻ സാധ്യതയില്ലെന്നുമാണ് മനാഫിന്റെ നിഗമനം.
സ്‌റ്റിയറിങ് കണ്ടെത്തി എന്ന് മൽപെ പറഞ്ഞ ഭാഗത്തേക്ക് ഡ്രഡ്‌ജർ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ക്യാമ്പിന്റെ ഭാഗം പുറത്തെടുത്തത്. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. 60 ടൺ ഭാരം വരെയാണ് ഡ്രഡ്‌ജറിന്റെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ സാധിക്കുക. നാവികസേന നിർദ്ദേശിച്ച മൂന്ന് പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് നിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്‌ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മൽപെ പറഞ്ഞത്.
അതേസമയം, അർജുന്റെ സഹോദരി അഞ്‌ജു അടക്കമുള്ള ബന്ധുക്കൾ ഇന്നലെ ഷിരൂരിലെത്തിയിരുന്നു. ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്. ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്