തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്‌കൂബ സംഘവും നാവികസേനക്കൊപ്പമുണ്ട്.
സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേന തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത. മൂന്നാമത്തെ പ്ളാറ്റ്‌ഫോമിന് സമീപമായുള്ള ടണലിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം എൻഡിആർഎഫും ഫയർഫോഴ്‌സും സംയുക്‌തമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒമ്പത് മണി കഴിഞ്ഞാണ് അവസാനിപ്പിച്ചത്. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്‌കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കാണാനായില്ല. അതിശക്‌തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഏഴ് പേരാണ് നാവികസേനാ സംഘത്തിൽ ഉള്ളത്.
മാരായമുട്ടം സ്വദേശി ജോയിയെയാണ് (47) ശനിയാഴ്‌ച രാവിലെ 11 മണിയോടെ കാണാതായത്. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പ്ളാറ്റ്‌ഫോമിന് അടിയിലുള്ള ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ കാണാതായത്. മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയാണ് ജോയി.
Most Read| സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഇന്ന് അവധി








































