തിരുവനന്തപുരം: കുടിവെള്ളം ലഭിക്കാതെ വലഞ്ഞ് തലസ്‌ഥാനം. തിരുവനന്തപുരം നഗരസഭയിലെ വിവിധ വാർഡുകളിലായി മൂന്ന് ദിവസമായി കുടിവെള്ളം വിതരണം തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്‌ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണ് നഗരത്തിന്റെ 44 വാർഡുകളിൽ ജലവിതരണം മുടങ്ങിയത്.
48 മണിക്കൂറിനുള്ളിൽ തീർക്കാൻ നിശ്‌ചയിച്ചിരുന്ന പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ചയോടെയേ പണികൾ കഴിയൂ എന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്. നിലവിൽ ടാങ്കർ വഴി വെള്ളം എത്തിക്കുന്നുണ്ട്. വെള്ളം ആവശ്യമുള്ള സ്‌ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്‌റ്റന്റ് എഞ്ചിനിയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്ന് ജല അതോറിറ്റി അറിയിച്ചു.
എന്നാൽ, ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ വൻതുകയാണ് മുടക്കിയത്. 500 ലിറ്ററിന്റെ ടാങ്കറിന് 1500 മുതൽ 2000 രൂപവരെ നൽകേണ്ടി വന്നു. ശുദ്ധജല വിതരണത്തിന് കോർപറേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വിൽക്കുന്നവർ രംഗത്തിറങ്ങുകയായിരുന്നു. സ്വന്തം ടാങ്കറുകൾക്ക് പുറമെ 25 ടാങ്കർ ലോറികൾ വാടകയ്‌ക്ക് എടുത്താണ് കോർപറേഷൻ ജലവിതരണം നടത്തിയത്.
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടി 5,6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ, പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. ഇതോടെ, ജലവിതരണത്തിന് പകരം സംവിധാനം ഒരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ രൂക്ഷമായ പ്രതിഷേധം ഉയരുകയായിരുന്നു.
ഉദ്യോഗസ്‌ഥരുടെ അലംഭാവത്തെ മന്ത്രി വി ശിവൻകുട്ടിയും എംഎൽഎമാരും വിമർശിച്ചിരുന്നു. സമയപരിധിക്കുള്ളിൽ ജലവിതരണം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്ന് മന്ത്രി വി ശിവൻകുട്ടി അവലോകന യോഗത്തിൽ ചോദിച്ചു. എത്രയും പെട്ടെന്ന് പണികൾ പൂർത്തിയാക്കും എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ മറുപടി.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്