തൃശൂർ: തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തൃശൂർ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.15നായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിലിരുന്ന ഇന്ദിരാദേശി പുറത്തേക്ക് തെറിച്ചു വീണത്.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തു. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്‌ക്ക് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ബസിന്റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ചു വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്‌ടറും ഇറങ്ങിയോടിയിരുന്നു.
പഴമ്പാലക്കോട് കൂട്ടുപുഴയിൽ നിന്നാണ് ഇന്ദിരയും മകളും ബസിൽ കയറിയത്. പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി. പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് ഇന്ദിരാദേവി തെറിച്ചു വീണത്. കൈ കൊണ്ട് പ്രസ് ചെയ്‌ത് തുറക്കുന്ന ഡോറായിരുന്നുവെന്നും കൈതട്ടി ഡോർ തുറന്നതാവാമെന്നുമാണ് ബസ് ജീവനക്കാരുടെ മൊഴി.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക