തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു താൻ ദൃശ്യം-4 നടത്തിയെന്ന് പറഞ്ഞതായി പോലീസ് കണ്ടെത്തി.
ജോമോന്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് കിട്ടിയത്. ശബ്‌ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പോലീസ് വോയ്‌സ് ടെസ്‌റ്റ് നടത്തും. താൻ കൃത്യം നടത്തിയെന്ന് ജോമോൻ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും. ജോമോന്റെ ഭാര്യയെയും പോലീസ് ഉടൻ അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കേസിൽ ജോമോൻ ഉൾപ്പടെയുള്ള പ്രതികൾക്കായി പോലീസ് വീണ്ടും കസ്‌റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും. കൊല്ലപ്പെട്ട ബിജു ജോസഫും ജോമോനും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യകുഴിയിൽ മൃതദേഹം താഴ്‌ത്തി കോൺക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്‌ജു നൽകിയ പരാതിയിൽ അന്വേഷണം തുടരവേയാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്‌റ്റുമോർട്ടം റിപ്പോർട്.
Most Read| മാലേഗാവ് സ്‌ഫോടനക്കേസ്; വിധിന്യായം തയ്യാറാക്കുന്നതിന് മുന്നേ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം