തൊടുപുഴ: ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജോർലി നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് ജോർലിയുടെ വായിലേക്ക് വിഷം ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് ജോർലി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ടോണിയെ അറസ്‌റ്റ് ചെയ്‌തു.
ഗാർഹിക പീഡനത്തെ തുടർന്ന് പുരപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ടോണി മാത്യുവിനെ (43) പോലീസ് അറസ്‌റ്റ് ചെയ്‌തത്. ‘വിഷം കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും, നീ ചാകുന്നതാണ് നല്ലത്’- എന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി മരിക്കുന്നതിന് മുൻപ് ജോർലി പോലീസിന് മൊഴി നൽകി. ടോണി വർഷങ്ങളായി ജോർലിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും പറയുന്നു.
തടിപ്പണിക്കാരനായ ടോണി പണി കഴിഞ്ഞ് എന്നും മദ്യപിച്ചാണ് വീട്ടിലെത്തുന്നത്. വഴക്ക് പതിവാണ്. 20 പവന്റെ സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയും വിവാഹസമയത്ത് ജോർലിയുടെ വീട്ടുകാർ നൽകിയിരുന്നു. പിന്നീട് പലപ്പോഴായി നാലുലക്ഷം രൂപയും നൽകി. ഇതെല്ലാം ടോണി മദ്യപാനത്തിലൂടെയും ധൂർത്തടിച്ചും ചിലവഴിച്ചു. ഇവരുടെ 14 വയസുള്ള മകൾ അലീനയ്‌ക്ക് ജോർലിയുടെ പിതാവ് വാങ്ങി നൽകിയ സ്വർണാഭരണങ്ങളും ടോണി ധൂർത്തടിച്ചു.
ആറുമാസം മുൻപ് ഭാര്യയെയും മകളെയും കൂട്ടി ടോണി വാടകവീട്ടിലേക്ക് താമസം മാറി. ഇതിന് പിന്നാലെയാണ് ടോണി ജോർലിക്ക് ബലമായി വിഷം കൊടുത്തത്. ഏഴുദിവസം സ്വകാര്യ ആശുപത്രിയിൽ ജീവന് വേണ്ടി പോരാടിയ ശേഷമാണ് ജോർലി മരിച്ചത്. മകളുടെ മകൾക്കുനേരെ ടോണി നഗ്‌നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി ജോർലിയുടെ പിതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്