എറണാകുളം: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്യു. ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. അത് സമരമാർഗമല്ല. അത് ജനാധിപത്യ രീതിയുമല്ല. സംസ്ഥാന വ്യാപകമായി അത്തരം സമരം ഇനി ഉണ്ടാകില്ലെന്നും കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പറഞ്ഞു.
അതേസമയം, സമരത്തെ ഡിവൈഎഫ്ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണെന്നും അലോഷ്യസ് കുറ്റപ്പെടുത്തി. ഗുണ്ടകളെ പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി കൊണ്ടുപോവുകയാണ്. നവകേരള സദസിന്റെ സംരക്ഷണ ചുമതല ഗുണ്ടകളെ ഏൽപ്പിച്ചോയെന്നും അലോഷ്യസ് ചോദിച്ചു.
നവകേരള സദസിനും അക്രമത്തിനുമെതിരെ സമരം ശക്തമായി തന്നെ തുടരും. ആഭാസ യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ്. വെല്ലുവിളി കൊണ്ട് സമരത്തെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ അറസ്റ്റിലായ സഹപ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അവർക്ക് നിയമസഹായം നൽകുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. അതേസമയം, ഇന്നലെ പെരുമ്പാവൂരിൽ അറസ്റ്റിലായ നാല് കെഎസ്യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ നാല് കെഎസ്യു പ്രവർത്തകരെയാണ് കോടതിയിൽ ഹാജരാക്കുക.
സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത 20 യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകരിൽ 16 പേരെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇന്ന് എറണാകുളം ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ടിപിയെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയം; കെഎം ഷാജി