മൂവാറ്റുപുഴ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കുമെതിരെ ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോയെന്ന ഭയമാണ് ടിപി ചന്ദ്രശേഖർ കൊല്ലപ്പെടാൻ കാരണമെന്നാണ് കെഎം ഷാജിയുടെ ആരോപണം.
മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലായിരുന്നു കെഎം ഷാജിയുടെ വെളിപ്പെടുത്തൽ. ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഐഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടുമോയെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കെഎം ഷാജി ആരോപിക്കുന്നത്.
ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിപിഐഎം നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടാനായിരുന്നുവെന്നും കെഎം ഷാജി വെളിപ്പെടുത്തി.
ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎം സെക്രട്ടറി പി മോഹനിൽ നിന്ന് അന്വേഷണം മുകളിലേക്ക് പോയാൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി മോഹനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് കഴിഞ്ഞുവെന്നും ഷാജി പറഞ്ഞു.
ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് എന്ത് സംഭവിക്കുമെന്നുള്ള നല്ല ബോധ്യത്തോടെയാണ് പറയുന്നതെന്നും, ഊരാളുങ്കൽ സൊസൈറ്റി ഒരു ചെറിയ മീനല്ലെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.
Most Read| എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് നേരെ കയ്യേറ്റം; 30 പേർക്കെതിരെ കേസ്