മലപ്പുറം: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തൻ ആയിരുന്നു. ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്‌ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെഎം ഷാജി പറഞ്ഞു.
രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നതെന്നും കെഎം ഷാജി വ്യക്‌തമാക്കി. മലപ്പുറം കൊണ്ടോട്ടി മുസ്‌ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസംഗം.
‘ഫസൽ വധക്കേസിലെ മൂന്ന് പേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽ നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ വധക്കേസിലെ പ്രതികളെ കൊന്നതും സിപിഎമ്മാണ്. ഷുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെയും ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുക ആയിരുന്നുവെന്നും’ ഷാജി ചൂണ്ടിക്കാട്ടി.
സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ, ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണ് മരിച്ചത്. അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും കുഞ്ഞനന്തനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ടിപി സംഭവത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.
ടിപി വധക്കേസിൽ വിചാരണക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പടെ 24 പേരെ വിട്ടയച്ചു.
അതിനിടെ, കെഎം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ രംഗത്തെത്തി. ലീഗ് നേതാവായ ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരൻ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നത് യുഡിഎഫ് ഭരണാധികാരികൾ ആണെന്നും ഷബ്‌ന ആരോപിച്ചു.
കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയില്ല. അൾസർ മൂർച്ഛിച്ചാണ് പിതാവ് മരിച്ചത്. അദ്ദേഹത്തിന് മനപ്പൂർവം ചികിൽസ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാരാണ്. അതിനാലാണ് അൾസർ ഗുരുതരമായതും. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നുവെന്നും ഷബ്‌ന പറഞ്ഞു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം