കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ഇരുവരെയും വെറുതെവിട്ട വിചാരണക്കോടതി വിധി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്.
പിന്നാലെ, ഈ മാസം 26ന് ശിക്ഷാവിധിയുടെ വാദത്തിന് ഇവർ ഉൾപ്പടെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും ഇന്ന് കോടതിയിൽ ഹാജരായത്. ജ്യോതി ബാബു ആംബുലൻസിലാണ് കോടതിയിൽ എത്തിയത്. സാക്ഷിമൊഴികളും ഫോൺ കോൾ ഡേറ്റ ഉൾപ്പടെയുള്ള തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും വീണ്ടും കേസിൽ പ്രതിചേർത്തത്.
കേസിൽ കെകെ കൃഷ്‌ണന്റെ പങ്കാളിത്തം വിലയിരുത്തുന്നതിൽ ടിപിയുടെ ഭാര്യ കെകെ രമയുടെ സാക്ഷിമൊഴിയാണ് കോടതിയിൽ നിർണായകമായത്. കൊലയ്‌ക്ക് മുന്നോടിയായി 2012 ഏപ്രിൽ പത്തിന് മൂന്നാം ചൊക്ളിയിലെ സമീറ ക്വാർട്ടേഴ്‌സിൽ ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി, എട്ടാം പ്രതി കെസി രാമചന്ദ്രൻ 11ആം പ്രതി ട്രൗസർ മനോജൻ എന്നിവർക്കൊപ്പം ജ്യോതി ബാബു ഒത്തുകൂടിയതായി സാക്ഷി മൊഴികളുണ്ട്.
വിചാരണക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.
വടകരക്കടുത്ത് വള്ളിക്കാട് വെച്ച് 2015 മേയ് നാലിന് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടി ഉണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
FILM | വെറും 12 ദിവസം! 50 കോടി ക്ളബിൽ ‘പ്രേമലു’; മികച്ച പ്രതികരണം