കൊച്ചി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്‌ത കർമപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.
വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌നയെ മയക്കുവെടി വെക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്ക് കടന്നാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്‌നത്തിന്റെ പശ്‌ചാത്തലത്തിലാണ് ഹൈക്കോടതി നിർദ്ദേശം. വയനാട് കളക്‌ടർ, ജില്ലാ പോലീസ് മേധാവി, എഡിജിപി, അഡീഷണൽ ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് തുടങ്ങിയവർ നിലവിലെ സ്‌ഥിതി ഹൈക്കോടതിയെ അറിയിച്ചു.
കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും വനം ഉദ്യോഗസ്‌ഥരുടെ സംയുക്‌ത യോഗം ചേർന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു. വന്യജീവികളെ വെടിവെക്കാൻ കളക്‌ടർമാർക്ക് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി. അതേസമയം, വനമേഖലയിലെ ജലദൗർലഭ്യം കാരണം വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനായി ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി വിദഗ്‌ധ സമിതി കൺവീനർക്ക് നിർദ്ദേശം നൽകി.
വയനാട് നോർത്ത്, സൗത്ത് വൈൽഡ് ലൈഫ് ഡിവിഷനുകളിൽ സ്വകാര്യ വ്യക്‌തികളും സർക്കാരും നിർമിച്ചിരിക്കുന്ന കുഴികൾ, വേലികൾ, തടസങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ അറിയിക്കാനും വനം ചീഫ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകി. ഹരജി 27ന് വീണ്ടും പരിഗണിക്കും.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം