പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക ജോലി നൽകും. പിന്നീട് ഒഴിവ് വരുന്ന മുറയ്‌ക്ക് സ്‌ഥിരമാക്കും. കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ബിജുവിനെ ആക്രമിച്ച് കൊന്ന ഒറ്റയാനെ വെടിവെച്ച് കൊല്ലാൻ ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. ഡെപ്യൂട്ടി റേഞ്ചർ കമലാസനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിക്കും. ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെൻഡ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ യോഗത്തിൽ ബഹളമുണ്ടായി. ഒടുവിൽ യോഗ തീരുമാനങ്ങൾ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്‌റ്റ് സ്‌റ്റേഷന് മുന്നിൽ സമരം തുടങ്ങിയതിന് പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്‌റ്റേഷനിലേക്ക് എത്തിയത്. പ്രതിഷേധത്തിനിടെ നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടത്. ശബ്‌ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്‌ദം കേട്ടാണ് ആനയെ ഓടിക്കാൻ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Most Read| അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക്; 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു