ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് ഡെൽഹി റോസ് അവന്യൂ പിഎംഎൽഎ കോടതി. മാർച്ച് 21ന് അറസ്‌റ്റ് ചെയ്‌ത കെജ്‌രിവാളിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.
ഇതോടെ മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്‌ജയ് സിങ് എന്നിവർക്ക് പുറമെ കെജ്‌രിവാളും തിഹാർ ജയിലിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് പറഞ്ഞാണ് അരവിന്ദ് കേജ്‌രിവാൾ ഇന്ന് കോടതി മുറിയിലേക്ക് കയറിയത്.
നേരത്തെ, ഇഡിയുടെ അപേക്ഷ സ്വീകരിച്ച റോസ് അവന്യൂ കോടതി, കെജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇന്ന് റിമാൻഡ് കാലാവധി നീട്ടണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടില്ല. പകരം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, അന്വേഷണത്തോട് കെജ്‌രിവാൾ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞത്.
പാസ്‌വേർഡ് നൽകാൻ കൂട്ടാക്കുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു പറഞ്ഞു. അറസ്‌റ്റിലായ ദിവസം മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത കെജ്‌രിവാൾ ഇഡി ഉദ്യോഗസ്‌ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാസ്‌വേർഡ് നൽകാൻ കൂട്ടാക്കിയില്ല. ഒടുവിൽ സഹായം തേടി കഴിഞ്ഞ ആഴ്‌ച ആപ്പിൾ കമ്പനിയെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, തന്റെ മൗലികാവകാശങ്ങൾ ലംഘിച്ചാണ് അറസ്‌റ്റ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാൾ നൽകിയ ഹരജി നാളെ കഴിഞ്ഞ് ഡെൽഹി ഹൈക്കോടതി പരിഗണിക്കും. ഹരജിയിൽ ഇഡിക്ക് നൽകിയ നോട്ടീസിൽ നാളെ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!